2016 മേയ് 4, ബുധനാഴ്‌ച

ഡിലൈല .......
.
നിന്റെ കാമമോഹിത കരവലയങ്ങളിൽ
മയങ്ങിയുറങ്ങി ഞാൻ ...
സാംസൺ വിശ്വത്തിലെ ഏറ്റവും ശക്തിയാർന്നവൻ ...
കാമം .........
ഉന്മാദ കാമം ...
മനസ് മയങ്ങിയ നേരം ...
എന്റെ .. മുടിയിഴകളിൽ ഒളിപ്പിച്ച ശക്തിയുടെ
സ്രോതസുകളെ നീ ശത്രുവിന് ഒറ്റിയത് ആ ഇരവിലാണ് !!
നിന്റെ ചതിയുടെ ചങ്ങലപ്പൂട്ടുകൾ
എന്നെ അവരണിയിക്കുമ്പോൾ .....
നീ ശത്രുവിന്റെ കിടക്കവിരി നിവർത്ത് വിരിച്ചിരുന്നു ..
എന്റെ മുടിയിഴകൾ വെട്ടി മാറ്റി
അവരെന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച നേരം
ഞാൻ അവസാനമായി കണ്ടത് നിന്റെ
പരിഹാസം നിറഞ്ഞൊരു ചിരിയായിരുന്നു ..
.
ഡിലൈല .........
.
എന്റെ കണ്ണുകൾ അവരു ചൂഴ്ന് എടുത്തു
നിറങ്ങളെല്ലാം കട്ടെടുത്തു ......
നാല് തണുത്ത ചുവരുകളും ....
ചങ്ങലക്കിലുക്കവും മാത്രമായി .......
തടവറ !!
അട്ടയും പഴുതാരയും എന്നിലൂടെ ഇഴഞ്ഞു
തണുത്ത മരണം നാവു നുണഞ്ഞു കാത്തിരുന്നു ..
അകലെ ഏതോ അന്തപ്പുരത്തിൽ ..
ആരുടെയോ കരവലയത്തിൽ .......
നിന്റെ പൊട്ടിച്ചിരിയും കിണുങ്ങലും .........
താഴ്വാരത്തെങ്ങൊ എന്റെ കുതിരയും അനാഥം !!
.
ഡിലൈല .........
.
സൂര്യനെ ഞാൻ അറിഞ്ഞില്ലാ
അമ്പിളി അറിഞ്ഞില്ലാ
ഇടയ്ക്കൊരു വസന്തം മണത്തും ഇല്ലാ ....
പക്ഷെ ............
മുടിയിഴകൾ വീണ്ടും ഇടതൂർന്നു ..........
ചതിയുടെ ഇരുണ്ട ഗഹ്വരത്തിൽ .......
സാംസൻ വീണ്ടും ഉണർന്നു ..............
ചങ്ങലകൾ ഭേദിച്ച് ......
ചുരുകൾ പൊളിച്ചു ...........
നിന്റെ മണം ഞാൻ തേടി .........
ദേവാലയ മുട്ടത്തു നിന്റെ മൊഴിക്കിലുക്കം !!!
.
ഡിലൈല .............
.
അവസാനിക്കുന്നോക്കെയും ..........
ഈ തൂണുകൾ തകരട്ടെ ......
കാപട്യത്തിന്റെ ഈ മേൽക്കൂരകൾ ഒടുങ്ങട്ടെ ......
എനിക്ക് മണം അറിയാം നിന്റെ മണം ...
ഈ ദേവാലയത്തിന്റെ മേൽക്കൂര താഴേക്കു പതിക്കുമ്പോൾ ...
ഞാനും നീയും അവസാനിക്കും .......
കാപട്യത്തിന്റെ ഈ താങ്ങ് തൂണുകൾ ഞാൻ ഭേദിക്കുന്നു ...
.
ഡിലൈല ......................
.
എന്റെ കരവലയത്തിലേക്ക് വരിക .........
നീ മോഹിപ്പിച്ച ഈ ഉടലിലേക്ക് വരിക .........
നീ കുടിയിരുന്ന ഈ ഹൃദയത്തിന്റെ മിടിപ്പ് നീ കേൾക്കുക ...
ഇനി നേരമില്ലാ .......
തൂണുകൾ ഇളകുന്ന ശബ്ദം നീ കേൾക്കുന്നുവോ ?
ഉയരത്തിൽ നിന്നെ കാത്തു വച്ചതൊക്കെ
നിലം പതിക്കുവാൻ സമയം തീരെയില്ല അറിയണം നീ
എന്നിലേക്ക്‌ വരിക ............
ഞാൻ എല്ലാം നശിപ്പിച്ചു സ്വയം ഒടുങ്ങുംപോൾ .......
അവസാന കേൾവി നിന്റെ ചിരിയാവണം ......
കിണുങ്ങി കിണുങ്ങി നീ പറയണം ..........
സാംസൻ ഞാൻ നിന്റെ എന്ന് .........
അതോടെ നിശബ്ദയാവുന്ന നിന്നെ ചേർത്തു വച്ചു
ഈ മേല്കൂരയ്ക്കു സാംസൻ കീഴടങ്ങും ........
.
ഡിലൈല............
.
ഡിലൈല ............
[ഗ്രീക്ക് പുരാണത്തിലെ ഒർഫിയൂസിന്റെയും യൂറിദീസിന്റെയും കഥയെ ഉപജീവിച്ചു എഴുതിയതാണ് .. വായിച്ചു ദയവായി അഭിപ്രായം എഴുതുക ]
---------------------------------------------------------------------------------------
ഗന്ധർവ ഗായകൻ
=========================================
ഒർഫിയൂസ് .....
ഗന്ധർവ ഗായകാ ... നീ ഇനിയും പാടുക .....
വിഷാദാത്മകമെങ്കിലും ....
ഹൃദയമുരുകി നീ പാടുമ്പോൾ .....
ഞങ്ങൾക്ക് മൌനമായിരിക്കാൻ ആവുന്നില്ലല്ലോ ..
ഒർഫിയൂസ് ....
നിന്റെ പ്രിയപ്പെട്ടവളുടെ ജീവൻ ...
അധോലോകത്തിന്റെ കാവലാളുകൾ ...
കടത്തി കൊണ്ട് പോയിരിക്കുന്നു ......
അന്ന് നിങ്ങളുടെ വിവാഹ നാളിൽ ......
നിന്റെ സംഗീതത്തിന് ചുവടൊപ്പിച്ചു ...
നിന്റെ പ്രിയപ്പെട്ടവൾ യൂറിദീസ് നൃത്തം ചവുട്ടിയത്‌ ....
അസൂയാലുക്കളെ ഭ്രാന്തു പിടിപ്പിച്ചിരുന്നു ഒർഫിയൂസ് ...
ഒർഫിയൂസ് ഗന്ധവ ഗായകാ നീ ഇനിയും പാടുക ...
മരിച്ചവരുടെ ലോകത്തേക്ക് നീ പോകണം ......
നിന്റെ ഈ മനോഹരമായ സന്ദേശം കൊണ്ട് ...
അവിടെ ഉള്ള കരി പിടിച്ച മനസുകളെ നീ ആർദ്രമാക്കുക ...
എന്നിട്ട് നീ അവളെ തിരികെ കൊണ്ട് വരിക ....
നിനക്കതിനാവും ഒർഫിയൂസ്...
നിന്റെ സംഗീതം നിന്നെ സഹായിക്കും ...
ജീവിക്കുന്നവരുടെ ഈ ലോകത്ത് ഞങ്ങൾ നിങ്ങളെ കാത്തിരിക്കാം ..
-----------------------------------------------------------------------------
ഒർഫിയൂസ് എന്റെ പ്രിയപ്പെട്ടവനെ .........
ആരും വന്നെത്താത്ത ഈ ലോകത്ത് .....
നീ എന്നെ തേടി വന്നുവല്ലോ ....
കാരിരുമ്പിന്റെ മനസുള്ള .....
മരിച്ചു പോയവരുടെ ലോകത്തെ ദേവതകൾ ...
അവരെ ആ മനസുകളെ നിന്റെ സംഗീതം ആർദ്രമാക്കി ...
ഇന്നേ വരെ ആർക്കും ആവാത്ത വിധം നീ എന്നെ മോചിപ്പിച്ചു ....
ഒർഫിയൂസ് എന്റെ പ്രിയപ്പെട്ടവനെ ......
എങ്കിലും ഹേയ്ട്സിന്റെ ചതി .......
എനിക്ക് നിന്നോടൊപ്പം പോരാൻ ആവുന്നില്ലല്ലോ ഒർഫിയൂസ് ...
തിരിഞ്ഞു നോക്കാതെ വേണം ...
മരിച്ചവരുടെ ലോകത്തിന്റെ അതിർത്തി ...
നീ കടന്നു പോകേണ്ടതെന്ന കരാർ അവൻ ചതിച്ചു തെറ്റിച്ചു ....
ഒർഫിയൂസ് പ്രിയപ്പെട്ടവനെ എനിക്ക് മടങ്ങിയെ പറ്റൂ ....
മരിച്ചവരുടെ ലോകത്തിലെ ഇരുളിലേക്ക് എനിക്ക് പോയെ മതിയാവൂ ....
കാത്തിരിക്കും ഒർഫിയൂസ് ..........
പ്രിയപ്പെട്ടവനെ എന്നെ ഞാനാക്കിയ നിന്റെ സംഗീതം ....
എന്നെ നിന്നിൽ അലിയിച്ച നിന്റെ പ്രണയം ......
ഇരുണ്ട ഈ ലോകത്തെ എന്റെ തടവ്‌ പോലും ....
നിന്റെ ഓർമകളിൽ എനിക്ക് മധുരതരം ആയി മാറും ......
ഒർഫിയൂസ് പ്രിയപ്പെട്ടവനെ .......
ഞാൻ കാത്തിരിക്കാം ....
ഞാൻ കാത്തിരിക്കാം ......
മരിച്ചവരുടെ ഈ ലോകത്ത് മരിക്കാത്ത മനസും .......
നിന്നോടുള്ള മരിക്കാത്ത പ്രണയവുമായി ഞാൻ കാത്തിരിക്കാം ...
---------------------------------------------------------------------
ദയൊനീഷ്യസ് .........
നീ എനിക്ക് വിധിച്ച മരണം .......
മീനാട്സിന്റെ ഘട്ഗം ......
എന്റെ ഹൃദയം കീറി അകത്തു കയറുമ്പോൾ ഞാൻ സന്തുഷ്ടനായിരുന്നു ..
ദയൊനീഷ്യസ്.........
ഒർഫിയൂസ് ഒരു ഭീരുവായിരുന്നു .....
ഞാൻ എന്നേ മരിക്കേണ്ടവനായിരുന്നു ........
എന്റെ യൂറിദീസ് ....
അവളോടൊപ്പം അന്നേ മരിച്ചിരുന്നു എങ്കിൽ ...
എനിക്കിന്ന് അധോലോകത്ത് അവളോടൊപ്പം കഴിയാമായിരുന്നു ..
ഒർഫിയൂസ് ഒരു ഭീരുവായിരുന്നു .......
രണ്ടു വട്ടം എനിക്ക് അവസരം കിട്ടിയതാ ദയൊനീഷ്യസ് ....
എന്നിട്ടും എനിക്കതിനായില്ല .......
ഇപ്പൊ നീ ഈ മരണത്തിലൂടെ ....
എനിക്കെന്റെ പ്രിയപ്പെട്ടവളെ തിരികെ നൽകിയിരിക്കുന്നു ...
ദയൊനീഷ്യസ് .......
ഞാൻ യാത്രയാവട്ടെ .........
എനിക്ക് അവളോട്‌ ഒത്തു ചേരാൻ ധൃതിയായി ....
എന്റെ വീണ എനിക്ക് തിരികെ നല്കുക .......
ജീവനുള്ളവരുടെ ലോകത്തിനു ഞാൻ ....
എന്റെ അവസാന ഗാനം സമർപ്പിക്കട്ടെ ...
ഇനി ഞാനും എന്റെ സംഗീതവും ....
മരിച്ചു പോയവരുടെ ലോകത്ത് എന്റെ പ്രിയപ്പെട്ടവളോട് ഒപ്പം ..
ഇനി ഞാനും എന്റെ സംഗീതവും ....
മരിച്ചു പോയവരുടെ ലോകത്ത് എന്റെ പ്രിയപ്പെട്ടവളോട് ഒപ്പം ......
...................................................................................
ഒരു താബോർ വീണ ജീവനുള്ളവരുടെ ലോകത്തെ ...
അവന്റെ അവസാന ഗാനം പാടിയിരുന്നു ...
മരിച്ചവരുടെ ലോകത്ത് യൂറിദീസ് തന്റെ പ്രിയനെയും കാത്തിരുന്നു .....
ഒരു ചെറിയ കാറ്റ് ഒർഫിയൂസിനെ തഴുകി കടന്നു പോയി .....
അവൻ മെല്ലെ കണ്ണുകളടച് അവളിലേക്ക്‌ ഒഴുകി പോയി ....
-------------------------------------------------------------------------------
[ കൂട്ടുകാരോട് ഒരു വാക്ക്....തികച്ചും സ്വതന്ത്രമായ ഒരു രചനായണിത് ...ദയവായി വായിക്കണം നിങ്ങള്‍ ... എന്നിട്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ മറക്കരുത് ]
തലയോട്ടിയുടെ ഇടങ്ങളില്‍ ..............
============================
.
ː- ഇമ്മാനുവേല്‍ ... എന്റെ പ്രിയ സ്നേഹിതാ
ː- എന്താണ് ജുദാ ...
ː- ഇമ്മാനുവേല്‍ നാം പരാജയപ്പെട്ടു എന്നുറപ്പാണോ ?
ː- അതെ ജുദാ നാം പരാജയപ്പെട്ടു .. നമ്മുടെ തെരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയി ജുദാ ... നോക്ക് പന്ത്രണ്ട് ഗോത്രങ്ങള്‍ അയി പിരിഞ്ഞു നിന്ന് ഇപ്പോഴും പോരടിക്കുന്ന ഈ ജനത്തിനെ ഒന്നിച്ചു നിര്‍ത്താന്‍ നമുക്കാവില്ല ... നാം അവരുടെ ഇടയില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ ഒക്കെയും കഴിവ് കുറഞ്ഞവരോ ആത്മവിശ്വാസം ഇല്ലാതെ പോയവരോ ആയിരിക്കുന്നു .. അവര്‍ക്ക് നാളെയെ കുറിച്ചു പ്രതീക്ഷ നഷ്ടമായിരിക്കുന്നു ജുദാ ...
ː- ഇമ്മാനുവേല്‍ നീ എന്താണ് ഉദ്ദേശിക്കുന്നത് ...
ː- ജുദാ നീ അറിയുന്നില്ലേ വിവരങ്ങള്‍ അസാമാന്യ ശേഷിയോടെ പുറപ്പെട്ടു വരുന്ന പടയുടെ കാലടിയോച്ചകള്‍ നീ കേള്‍ക്കുന്നില്ലേ ജുദാ ? അവര്‍ നമ്മോടുള്ള ശത്രുത ഈ ജനത്തിന്റെ മേല്‍ ചൊരിയും ... ഇവരുടെ കഷ്ടതകള്‍ ഇരട്ടിക്കും ജുദാ തെരഞ്ഞെടുക്കപ്പെട്ടവരെ ഒക്കെ അവര്‍ കൊന്നൊടുക്കും .. നമ്മുടെ സാധ്യതകള്‍ അവസാനിച്ചിരിക്കുന്നു ജുദാ നമുക്ക് മുന്നില് അധികം വഴികള്‍ അവശേഷിക്കുന്നില്ല തന്നെ .. ഒരു ചെറുത്തു നില്‍പ്പ് പ്രായോഗികം അല്ലാ ജുദാ നിനക്ക് മനസിലാകുന്നുണ്ടോ ...
ː- അറിയാം ഇമ്മാനുവേല്‍ ... നാം ചെറുത്തു നില്ക്കാന്‍ ശ്രമിച്ചാല്‍ കുറെ അധികം ആളുകള് നമ്മോടൊപ്പം ഉണ്ടാവും ഉറപ്പ് പക്ഷെ ശരിയായ പരിശീലനവും ശക്തമായ ആയുധ സന്നാഹങ്ങളും ഉള്ള സൈന്യത്തോട് എതിരിടാന്‍ അത് മതിയാവില്ല ... ഫലത്തില്‍ നമ്മെ അനുകൂലിക്കുന്നവര്‍ നാം ബലി കൊടുക്കുന്നതിനു തുല്യം ആവും അത് .. പക്ഷെ ഇമ്മാനുവേല്‍ നമുക്കെന്തു ചെയ്യാന്‍ ആവും ?
ː- സമയം ഒരുപാട് അതിക്രമിച്ചിരിക്കുന്നു ... ഒഴിഞ്ഞു പോകാന്‍ നമുക്കാവില്ല ജുദാ ഈ നഗരം വളയപ്പെട്ടു കഴിഞ്ഞിരിക്കുന്നു ചാരന്മാര്‍ എങ്ങും ഉണ്ട് .. എന്താണ് വേണ്ടതെന്നു എനിക്ക് ഒരു വഴിയും തോന്നുന്നില്ല ജുദാ ...
ː- ഇമ്മാനുവേല്‍ ... നമുക്കൊരു ഒത്തു തീര്‍പ്പിന് ശ്രമിക്കരുതോ ? ഈ ജനത്തിന്റെ ജീവനെങ്കിലും നമുക്ക് രക്ഷിക്കാന്‍ ആയേക്കും ...
ː- ജുദാ നീ എന്താണ് ഉദ്ദേശിക്കുന്നത് പ്രിയ സ്നേഹിതാ ....
ː- ഇമ്മാനുവേല്‍ പീലാത്തോസ് ഒരു നല്ല മനുഷ്യനാണ് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ കഴിയുന്ന ആള് തന്നെ ആണ് ... അയാളുടെ പിന്തുണ കിട്ടിയാല്‍ നമുക്കൊരു പക്ഷെ നമ്മുടെ ശത്രുക്കളും ആയി ഒരു ഒത്തു തീര്‍പ്പില്‍ എത്താന്‍ ആയേക്കും .....
ː- പക്ഷെ എങ്ങനെ ആരു സംസാരിക്കും ജുദാ .... നമുക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലല്ലോ ... ഇനി അഥവാ സംസാരിച്ചിട്ടു ഫലവത്തായില്ലെങ്കില്‍ ഈ സംസാരിക്കുന്ന ആളിനെ ഒറ്റുകാരന്‍ എന്ന് വിളിക്കില്ലേ നമ്മുടെ കൂട്ടത്തില്‍ ഉള്ളവര്‍ ? .. അതൊരു വലിയ സാഹസം ആവില്ലേ ജുദാ ആരു ശ്രമിച്ചാലും ..
ː- ഇമ്മാനുവേല്‍ .... മാറ്റാരെയും ഇതില്‍ ഇടപെടുത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല ... ഞാന്‍ പോകും ഇമ്മാനുവേല്‍ ... എന്ത് തന്നെ വന്നാലും ഞാന്‍ സഹിക്കാന്‍ തയാറാണ് ...
ː- ജുദാ ..... നീയോ .... അത് വേണ്ടാ
ː- വേണം ഇമ്മാനുവേല്‍ ....... ഈ നന്ദികെട്ട ജനത്തിന്റെ ജീവന്‍ രക്ഷിക്കണം .. ഒരായിരത്തിന്റെ ബലി ഒഴിവാക്കാന്‍ ഒരു അവസാന ശ്രമം ..
ː- ജുദാ .... ബാല്യകാലം മുതല്‍ തന്നെ നാം ഒന്നിച്ചുണ്ട് ... ജുദാ നമുക്ക് പരസ്പരം അറിയാവുന്നത് പോലെ മാറ്റാര്‍ക്കും നമ്മെ അറിയാന്‍ ആവുകയും ഇല്ലാ .. സുഹൃത്തെ ഇനിയുള്ള വഴികളില്‍ നീ ഒപ്പം ഇല്ലാതെ എനിക്കെങ്ങനെ ചലിക്കാന്‍ ആവും ജുദാ ... ഒരുവേള നിന്റെ ശ്രമം പരാജയം ആയാല്‍? ... ഈ ജനതയുടെ മുന്നില്‍ നീ ഒറ്റുകാരനാവും ... അവര്‍ നിന്നെ പുച്ഛിക്കും ജുദാ .. തലമുറകളോളം ശാപമായി അവശേഷിക്കും ... വേണ്ട ജുദാ നമുക്ക് മറ്റു വഴികള്‍ നോക്കാം സുഹൃത്തെ ... ജന്മം മുതല്‍ ആരോരും ഇല്ലാതെ പോയവനാണ്‌ ഈ ഇമ്മാനുവല്‍ ... എനിക്കാകെ ഉണ്ടായിരുന്നത് നീ മാത്രമാണ് ജുദാ നീ പോകരുത് ...
ː- ഇമ്മാനുവേല്‍ നീ പറഞ്ഞതാണ് സത്യം ... നമുക്ക് പരസ്പരം അറിയും പോലെ ആര്‍ക്കും നമ്മെ അറിയില്ലാ ഇമ്മാനുവേല്‍ ... അത് കൊണ്ട് തന്നെ ഈ വിഷയം സംസാരിക്കാന്‍ മറ്റൊരാളെ ഇടപെടുത്തുവാന്‍ എനിക്ക് കഴിയില്ല ... സുഹൃത്തേ ... എനിക്ക് മറ്റാരെയും വിശ്വാസമില്ല എന്നതാണ് സത്യം .. നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ എന്നെ പോകാന്‍ അനുവദിക്കണം ഇമ്മാനുവേല്‍ .. ഞാന്‍ കൃത്യമായ ഒരു ഉടമ്പടി ഉണ്ടാക്കി തിരികെ വരും .. ഇല്ലെങ്കില്‍ ജുദാ ജീവിച്ചിരിപ്പില്ലാ എന്ന് കരുതണം ഇമ്മാനുവേല്‍ .. പിന്നെ കുറ്റപ്പെടുത്തലുകളും ചീത്തപ്പേരും .. അത് ഞാന്‍ കാര്യമാക്കുന്നില്ല ഇമ്മാനുവേല്‍ .. ഈ നന്ദികെട്ട ജനതയുടെ ആക്രോശങ്ങള്‍ ഞാന്‍ കണക്കിലെടുക്കുന്നില്ല തന്നെ .... നമ്മുടെ ലക്‌ഷ്യം വലുതാണ്‌ .. ഈ ജനതയുടെ .. ആയിരക്കണക്കിന് നിസഹായരായ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്ക് മാത്രമേ കഴിയൂ ഇമ്മാനുവല്‍ അതിനു വേണ്ടി ഞാന്‍ ബലിയാടായാലും എനിക്ക് അതില്‍ തെല്ലും ആശങ്കയോ ഭയമോ ഇല്ലാ .. ഞാന്‍ വരട്ടെ ...
---------------------------------------------------------------------------------------------------
തലയോട്ടികളുടെ ഇടത്തേക്ക് ഇമ്മലുവല്‍ കുരിശു ചുമന്നു നടന്നു പോയി .... ജുദായുടെ പ്രിയ തോഴന്‍ ... അവന്‍ അവന്റെ അവസാന പൊതുയാത്ര നടത്തുന്ന നേരം അരിമാത്യക്കാരന്‍ ജൊസഫ് ജുദായുടെ നിര്‍ദേശം അനുസരിച്ചു കാത്തിരുന്നു ... കല്ലറയില്‍ വിശേഷപ്പെട്ട രഹസ്യ മരുന്നുമായി വൈദ്യന്മാരും കാത്തിരുന്നു .. പീലാത്തോസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു ആശങ്കയോടെ അതിന്റെ പൂര്‍ണത കാത്തിരുന്നു ... ഇടിവെട്ടി മഴ പെയ്തു ..... ഭൂകമ്പം ഉണ്ടായി ... പ്രകൃതി ഇമ്മാനുവേലിന്റെ വിപ്ലവത്തിന് അവസാന രംഗം കുറിച്ചു
.
നിഗൂഡമായ ഒരിടത്ത് ഇരുന്നു ജുദാ പുഞ്ചിരിച്ചു ...... തന്റെ പ്രിയ സ്നേഹിതനെ തന്നെ കൂടെപ്പിറപ്പിനെക്കാളും സ്നേഹിച്ച ഇമ്മാനുവേല്‍ മൂന്നു ദിവസത്തിനകം സുഖം പ്രാപിക്കും എന്നും അതിനു ശേഷം തങ്ങളുടെ യാത്ര തുടങ്ങാം എന്നും അയാള്‍ കണക്കു കൂട്ടി ....... വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി ... അവസാനമായി യാത്രാമൊഴി ചൊല്ലുവാന്‍ അമ്മയെ ഒന്ന് കാണാന്‍ അനുവദിക്കണം എന്ന ഇമ്മാനുവേലിന്റെ ആവശ്യവും അവന്‍ സാധ്യമാക്കാന്‍ വേണ്ടത് ചെയ്തിരുന്നു ... എല്ലാം തന്റെ പദ്ധതി പ്രകാരം നടക്കണേ എന്ന് തന്നെ അവന്‍ ആഗ്രഹിച്ചു .....
------------------------------------------------------------------------------------------------
ː- ജുദാ പ്രിയ കൂട്ടുകാരാ ..........
ː- ഇമ്മാനുവേല്‍ .............
ː- നീ ഒക്കെ ഭംഗിയാക്കി ജുദാ ..... എങ്ങും ഒരു പിഴവും സംഭവിച്ചില്ല പക്ഷെ .....
ː- എന്ത് പക്ഷെ ഇമ്മാനുവേല്‍ ?
ː- എല്ലാവരും നിന്നെ ചതിയന്‍ എന്നും ഒറ്റുകാരന്‍ എന്നും വിളിക്കുന്നു ജുദാ ... തലമുറകളോളം ആ ശാപം നിലനില്ക്കും നിന്റെ കുടുംബത്തിന്റെ പേരിനൊപ്പം .......എനിക്ക് വേണ്ടി നീ തലയെറ്റിയ ഈ ശാപം ..
ː- ഇമ്മാനുവേല്‍ ഇത് നിനക്ക് വേണ്ടി അല്ലാ കൂട്ടുകാരാ ...... നാമിത് ചെയ്തിരുന്നില്ലാ എങ്കില്‍ ഈ ജനത ഒട്ടാകെ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തേനെ ജുദാ ... റോമന്‍ സൈനിക ശക്തി നമുക്കറിയുന്നതല്ലേ ...... പിന്നെ എന്റെ കാര്യം ... ഇന്നത്തോടെ ജുദാ അവസാനിച്ചു പോകും ....... ചരിത്രം ജുദായെ ചതിയനെന്നോ ഒറ്റുകാരന്‍ എന്നോ കുട്ടപ്പെടുത്തിയെക്കാം ഒരായിരം ശവശരീരങ്ങളെക്കാലും വലുതല്ലല്ലോ ഇമ്മാനുവേല്‍ ഈ ചീത്തപ്പേര് ...... പിന്നെ ആരും ഇനി മേല്‍ ജുദായെ അന്വേഷിക്കയില്ല ... പീലാത്തോസ് എനിക്ക് ഉറപ്പു തന്നിട്ടുണ്ട് ... ജുദാ ഇന്ന് കൊല്ലപ്പെടും .... പീലാത്തോസ് അത് ഔദ്യോഗികമായി സ്ഥിരീകരിക്കും .... ഈ ജനത ജുദായെ മറക്കും ഇമ്മാനുവേല്‍
ː- ജുദാ നീ എല്ലാം ആലോചിച്ചിരിക്കുന്നു കൂട്ടുകാരാ .....
ː- ഇമ്മാനുവേല്‍ ......... ഇന്നല്ലെങ്കില്‍ നാളെ ജനത നിന്റെ വാക്കുകള തിരിച്ചറിയും .. അന്ന് അവര്‍ നിന്നെ കേള്‍ക്കാതെ ഇരുന്നതിനു സ്വയം ശപിക്കും ഇമ്മാനുവേല്‍ ........ മാറ്റത്തിന്റെ വിപ്ലവത്തിന്റെ ഒച്ചകള്‍ ആദ്യമാദ്യം നിഷേധിക്കപ്പെടും എങ്കിലും പിന്നെയത് ജനം നെഞ്ചിലെറ്റും ഇമ്മാനുവേല്‍ നമുക്ക് കാത്തു നില്കാന്‍ സമയമില്ല ....... ഒത്തിരി ഒത്തിരി ദൂരമുണ്ട് ....... ഹിന്ദുക്കുഷ് പര്‍വത നിരകടന്നു ഹിമാലയത്തിലേക്ക് ആയിരക്കണക്കിന് കാതം ദൂരമുണ്ട് ഇമ്മാനുവേല്‍ ...... നമുക്ക് പോകാം സുഹൃത്തെ ഇനി ശാന്തതയുടെ നാളുകള്‍ ... ഇനി ശാന്തതയുടെ നാളുകള്‍

ː- അന്നാ .....
ː- ജിയോണീസ് നീ വന്നുവോ ǃ
ː- എനിക്ക് വരാതിരിക്കാൻ ആവില്ലല്ലോ അന്നാ ...
ː- എനിക്കറിയാം ജിയോണീസ് .. പക്ഷെ ഇത്രയധികം വൈകിയപ്പോൾ ...
ː- വൈകിയപ്പോൾ ? ....... പറയൂ അന്നാ ഞാൻ വരില്ലാ എന്ന് കരുതിയോ നീ ?
ː- അങ്ങനെ അല്ലാ ജിയോണീസ് ... ഞാൻ ഭയന്നിരുന്നു ... ജിയോണീസ് ഈ ലോകം ക്രൂരമാണ് ... ചുറ്റും അപകടങ്ങൾ പതിയിരിക്കുന്നു ജിയോണീസ് ... ഞാൻ ശരിക്കും ഭയന്നു ... ദിയോജനീസിന്റെ കാലാളുകളെ ഇന്നും ഞാൻ കണ്ടിരുന്നു പൂന്തോട്ടത്തിൽ വച്ച് .. അവരെങ്ങും പതിയിരിക്കുന്നു ..
ː- അറിയാം അന്നാ ... ദിയോജനീസ് എന്നും നാം ഒന്നിക്കുന്നതിനു എതിരായിരുന്നു ... പക്ഷെ അന്നാ ഇനി നമ്മെ വേര്പെടുത്താൻ ഈ ലോകത്തൊരു ശക്തിക്കും ആവില്ല ... നീയും ഞാനും എന്നതിൽ നിന്ന് നാമെന്ന അവസ്ഥയിലേക്ക് എത്രയോ മുന്നേ നാം കടന്നിരുന്നതാണ് ...
ː- ജിയോണീസ് .........
ː- അതെ അന്നാ ... ഈ ലോകം നമുക്ക് വേണ്ടാ ... നമ്മെ സമാധാനമായി ജീവിക്കാൻ ഇവർ അനുവദിക്കയില്ല അന്നാ ... എനിക്കും യുദ്ധങ്ങൾ മടുത്തിരിക്കുന്നു ... ചോരപ്പുഴകളും കബന്ധങ്ങളും മുറിവുകളും രോദനങ്ങളും എനിക്ക് മടുത്തിരിക്കുന്നു .....
ː- നാം എന്ത് ചെയ്യും ജിയോണീസ് ... ഈ യാഥാർത്ഥ്യം നിഷേധിച്ചു മുന്നോട്ടു പോകാൻ നമുക്കാവില്ലല്ലോ ?
ː- ആവും അന്നാ ആവണം ....
ː- നാം എന്ത് ചെയ്യും ജിയോണീസ് ? ..
കരച്ചിലിന്റെ വക്കോളം എത്തിയ അന്ന ജിയോണീസിനെ കെട്ടിപ്പിടിച്ചു നിന്നു ...
ː- നാം എന്ത് ചെയ്യും ജിയോണീസ് ?
ː- നീ വിഷമിക്കേണ്ടതില്ല അന്നാ .... അങ്ങകലെ നമ്മുടെ കിനാവിടത്തു ഞാൻ മേഘങ്ങൾ കൊണ്ടൊരു കൊട്ടാരം ഒരുക്കിയിട്ടുണ്ട് ... അവിടെയ്ക്ക് പോകണം നമുക്ക് ... അവിടെ ഏറ്റവും മുകളിലായി നമ്മുടെ സ്വപ്‌നങ്ങൾ കൊണ്ട് അലങ്കരിച്ച അറയിലാണ് നമുക്ക് പോകേണ്ടത് ... അലോസരപ്പെടുത്തുന്ന യാഥാർത്ഥ്യം നമുക്ക് തൽക്കാലം മറക്കാം .. എന്നിട്ട് അവിടെ ആ മേഘക്കൊട്ടാരത്തിലെ ഏറ്റവും മനോഹരമായ ഇടത്ത് പ്രണയം മാത്രം നിറയുന്ന ഇടത്ത് നീയും ഞാനും ..
ː- എന്നിട്ട് ?
ː- എനിക്ക് നിന്നിലലിഞ്ഞ് ചേരണം അന്നാ ..... നീയെന്നോ ഞാനെന്നോ വേർതിരിച്ചറിയാൻ ആവാത്ത വണ്ണം എനിക്ക് നിന്നിൽ ലയിക്കണം ...
ː- വേണ്ടാ ജിയോണീസ് ... എനിക്ക് നിന്നിലാണ് ലയിച്ചു ചേരേണ്ടത് ...
ː- അതിൽ വ്യത്യാസമില്ല അന്നാ ... നീ എന്നിലെന്നോ ഞാൻ നിന്നിലെന്നോ അല്ലാ ... നാം എന്നതിലാണ് കാര്യം ....
ː- ശരിയാണ് ജിയോണീസ് ...
ː- അതെ അവസാനം ജീവിതം സ്വപ്നത്തെക്കൾ മനോഹരമായിരിക്കുന്നു അന്നാ .....
ː- പ്രണയം പ്രണയമാണ് ജിയോണീസ് ... അമൂല്യമായ പ്രണയം ǃǃ
ː- അന്നാ ... ഒരു വേള ... ഇനിയും തടസ്സങ്ങൾ ഉണ്ടായേക്കാം ... ഈ ലോകം പിന്വിളികൾ കൊണ്ട് നമ്മെ തടഞ്ഞേക്കാം ... ദിയോജനീസിന്റെ കാലാളുകൾ നമുക്കിടയിലേക്ക്‌ ചാടിവീണെക്കാം ... എന്നാലും ... നമുക്കവിടെ എത്തിയെ പറ്റൂ അന്നാ ...
ː- എനിക്ക് ഭയമില്ല ജിയോണീസ് ....... തെല്ലും ഭയമില്ല ... നിന്റെ ഒപ്പം ഉള്ളപ്പോൾ എനിക്കൊന്നിനെയും ഭയമില്ല ..... പോകാം നമുക്ക്
=======================================================
അനന്തരം
മഴത്തുള്ളികൾ തമ്മിൽ എന്നത് പോലെ
അലിഞ്ഞലിഞ്ഞു ........
മേഘങ്ങളുടെ കൊട്ടാരത്തിൽ ഇന്നും അവരുണ്ട് .....
ഒന്നായി ...

ഒരുപാട് കല്ലെറിയപ്പെട്ട ....
ചില മനുഷ്യരുണ്ട് ǃǃ
പ്രതികരണത്തിന്റെ ഓരോ വഴിയും ..
നിസ്സംഗതയോടെ ഒഴിവാക്കിയവർ ..
എന്നുമെന്നും ഭൌതിക ഘോഷങ്ങളുടെ ..
പിന്നാമ്പുറത്തു കൂടി നടന്നു പോയവർ ..
അവരെ ആരും ശ്രദ്ധിച്ചിരിക്കയില്ല ...
ജീവിതത്തിന്റെ വെള്ളി വെളിച്ചത്തിലേയ്ക്കു ..
കടന്നു വന്നപ്പോഴൊക്കെ ..
രൂപത്തിന്റെ ഭാവത്തിന്റെ പ്രവൃത്തിയുടെ ..
ചെറു പിഴവുകൾ കാട്ടി അവരെ നിങ്ങൾ കല്ലെറിഞ്ഞു ..
ചോര ചിന്തുന്ന ഉടലുമായവരോതുങ്ങി പോയിരുന്നു ..
ആരും ശ്രദ്ധിക്കാതെ ആർക്കും വേണ്ടാതെ ...
അങ്ങനെ സ്വയം ഒതുങ്ങി സ്വയം ഒതുങ്ങി ...
..
ഇനിയില്ലാ കണ്ണുനീർ ..
ഇനിയില്ല നേരവും ...
പാഴ്‌നിഴൽ പാടുകൾ ..
പിന്തുടരാൻ ഇനി
വയ്യാ ......
ഞാൻ നടക്കട്ടെ ...
എന്റെ കൈകൾ ..
മറ്റൊരു കൈ പിടിച്ചിരിക്കുന്നു ..
എന്റെ കാലുകൾ മറ്റൊരു കാല്പാടു പിന്തുടരുന്നു ..
എന്റെ കദനങ്ങൾ എന്നിൽ നിന്നും എടുത്തു മാറ്റപ്പെട്ടിരിക്കുന്നു
എന്റെ മനസ്സിൽ വീണ്ടും നിറങ്ങള നിറഞ്ഞിരിക്കുന്നു ...
ഞാൻ ഒരു മായാ വയലത്തിലാണ് ....
ഇനി മടക്കം ഇല്ലാ ......
ഉറപ്പ് ǃǃ
..
നിങ്ങളുടെ കല്ലേറുകൾ
ഇനി എന്നെ നോവിക്കില്ലാ
നിങ്ങളുടെ പരിഹാസം
ഇനി എന്നെ ബാധിക്കയില്ല
എന്തെന്നാൽ
ഞാൻ രക്ഷിക്കപ്പെട്ടവനാണ് ..
മോചിപ്പിക്കപ്പെട്ടവൻ ...
എനിക്ക് ലയിച്ചു ചേരേണ്ട ഒരു മഴത്തുള്ളിക്ക് സമർപ്പണം
+++++++++++++++++++++++++++++++++++++
ഭൂപടത്തിലെങ്ങും ഇല്ലാതെ പോയ ഒരിടത്താണ് .... സമയസൂചികൾക്ക് ഒട്ടും അറിയാതെ പോയ ഒരു സമയത്താണ് ..... രണ്ടു മഴത്തുള്ളികൾ പരസ്പരം കാണുന്നത് ... പ്ലവക്ഷമ ബലം അടുപ്പിക്കുന്നത് ... ഭൌതിക ശാസ്ത്ര നിയമങ്ങൾ എന്ത് തന്നെ പറഞ്ഞാലും ... മനശാസ്ത്ര നിയമങ്ങൾ അതിനെ മറികടക്കുവാൻ ശ്രമിക്കുന്നത് ...
.
അത്തരം ഒരിടത്ത് .......
അങ്ങനെ ഒരു സമയത്ത് ......
രണ്ടു മഴത്തുള്ളികൾ ......
കണ്ടു മുട്ടും ......
പിന്നെ ഒന്നിച്ചൊന്നായി ഒരു വലിയ ജലകണീകയാവും ...
ഒന്നിൽ നിന്നൊന്നിനെ വേർതിരിച്ചു അറിയാൻ ആവാതെ ആവും ...
ഒഴുകുകയായി .......
നീർച്ചാലുകളിലൂടെ ........
അരുവികളിലൂടെ ......
പുഴയിലൂടെ ........
ആഴിയെത്തും ...........
ആഴിപ്പരപ്പിൽ ആരും തിരിച്ചറിയാതെ .....
ഓളങ്ങളിൽ തുള്ളിക്കളിച്ചും ......
ആഴക്കടലിലെ മുത്തുകൾ പരസ്പരം അണിയിച്ചും ...
ആർക്കും തിരിച്ചറിയാൻ ആവാതെ .....
ആർക്കും പിരിക്കാൻ ആവാതെ .......
വേനല തിമിർക്കുമ്പോൾ ......
ആവിയായി ഒരുമിച്ചൊരു മേഘമാകും ......
എന്നിട്ട് മഴയായി പെയ്തു ......
പൂക്കളിൽ നിന്നും സുഗന്ധവും .....
തളിരിലകളിൽ നിന്നും നൈർമല്യവും നേടി ....
വീണ്ടും ഒഴുകും ...........
ഈ ലോകമുള്ള കാലത്തോളം ഒഴുകും ........
.
വൈദ്യുത വിശ്ലേഷണ സാധ്യതകൾ തേടുന്നവരോട്‌ .....
വിഭജിക്കാൻ ശ്രമിക്കരുത് ......
എന്തെന്നാൽ .......
ഈ വിഭജനത്തിന്റെ ഫലം ....
അഗ്നിസാധ്യവും അഗ്നിപ്രേരകവും ആയി വിഘടിക്കുക എന്നതാവും .....
അതിന്റെ അനന്തര ഫലം അഗ്നി തന്നെ ആണ് .....
സർവം നശിപ്പിക്കുന്ന അഗ്നി ......
മഴത്തുള്ളികളെ ഒഴുകാൻ അനുവദിക്കുക .......
അവയോഴുകട്ടെ എന്നേയ്ക്കും എന്നേയ്ക്കും .......
.
എന്റെ മഴത്തുള്ളിക്കൊപ്പം ചേരാൻ ....
ഞാനും കാത്തിരിക്കുന്നുണ്ട് .....
ഒരു മഴത്തുള്ളിയായി തന്നെ ......
ഞാന്‍ വരും ഉറപ്പ് !!
-----------------------
ഇരുട്ടില്‍ നിന്ന് ---
നിന്റെ ജനാലയിലൂടെ വരുന്ന ചെറു കാറ്റില്‍ --
നിറഞ്ഞു ഒഴുകുന്ന നിലാവില്‍ ---
രാപ്പാടിയുടെ പാട്ടില്‍ -----
പ്രഭാതത്തിന്റെ നനുത്ത ചിരിയില്‍ --
ഒരു പൂവിന്റെ തെളിമയില്‍ --
വെള്ളമേഘതിന്റെ അലസതയില്‍ --
പൂമ്പാറ്റയുടെ ചിറകടിയില്‍ ---
നീ എന്നെ തിരയുക ---
ജീവിച്ചിരിക്കുന്നവനൊ
മരിച്ചു പോയവണോ അല്ലാ ഞാൻ !!
.
എന്നെ അറിയാന്‍ --
നീ നിന്റെ മനസിന്റെ ചുവരിലെ നിഴലുകളിലേക്ക് നോക്ക് --
നീ നിന്റെ മുന്നിലെ പൂന്തോട്ടത്തിലെ പൂക്കളോട് ചോദിക്ക് --
നീ ഇന്നത്തെ ആകാശത്തില്‍ തെളിയുന്ന നക്ഷത്രങ്ങളോടും -
ഇന്നത്തെ ചന്ദ്രക്കലയോടും ചോദിക്ക് --
വര്‍ണ്ണ ചിറകുകള്‍ വിടത്തി അലസമായി പറക്കുന്ന
ചിത്രശലഭങ്ങളും, വെന്മേഘങ്ങളും എനിക്ക് സാക്ഷ്യം !!
ഞാന്‍ അവസാനിക്കുന്നില്ല -----
നിന്നിലൂടെ തുടരുന്നവന്‍ ഞാന്‍ --
ആദിയോ അന്തമോ ഇല്ലാതവന്‍ --
ഒരു ചങ്ങലയിലെ വെറും കണ്ണി !!
നിനയ്ക്കാതെ വന്ന കാട്ടു തീയിൽ
സർവവും ചാരം മൂടിയെക്കും .........
ഋതുക്കൾ മാറി വരും ......
ചാരത്തിൽ പുതഞ്ഞ വിത്തുകളിൽ നിന്നും
വസന്തം തെളിഞ്ഞു വരും ...
അത് പ്രകൃതിയുടെ ചാക്രികത ...
.
പക്ഷെ മനസ് !!
ഒരിക്കൽ ഒന്ന് തീയേറ്റു പിടഞ്ഞു പോയാൽ ...
ഒരു പൂച്ചെടി പോലും വളർന്നേക്കില്ല ......
പിന്നെ ഒരു പൂവും പോലും വിടർന്നേക്കില്ല !!
.
അത്ഭുതം
ഒരു പൂച്ചെടി !!
ഒരു പൂമൊട്ടു !!
ഞാൻ കാവലിരിക്കയാണ്
എന്റെ കാഴ്ചയിൽ നിറഞ്ഞു വേണം
ആ പൂവ് ആദ്യം വിടരേണ്ടത് !!
എന്റെ വസന്തം ആ പൂവിൽ ആരംഭിക്കുന്നു
എന്ന് എനിക്കറിയാം !!
ചിന്തകളിൽ .......
കയറൂരി വിട്ട ചിന്തകളിൽ ....
അല്ലാതെ എവിടെ ആണ്
എന്റെ കിനാവുകളെ ഞാൻ കണ്ടെത്തുക ?
എനിക്ക് ചിറകുകൾ ഉണ്ടാകുന്നതും
മോഹദൂരങ്ങൾ താണ്ടി
ഞങ്ങൾ ഒരുമിച്ചു ചേരുന്നതും അപ്പോഴാണ്‌ ...
അത് കൊണ്ട് തന്നെ
എന്റെ ചിന്തകളെനിക്ക് പ്രിയപ്പെട്ടവയാകുന്നു !!
കടന്നു പോകുക വഴിയാത്രക്കാരാ
നിനക്ക് പങ്കുവയ്ക്കാൻ ......
ഇനി ഒന്നും ഇല്ലാ എന്റെ പക്കൽ !!
മുറിച്ചു വീഴ്തപ്പെട്ട കാടും
മാന്തി മറച്ചു കളഞ്ഞ പുഴയും
നാട് വിട്ടു പോയനേരം
മഴയും അവർക്കൊപ്പം പോയി
മഴയുടെ വിരഹത്തിൽ
ജ്വലിക്കുന്ന സൂര്യന്റെ
പ്രതികാരം
തിളയ്ക്കുന്ന ഭൂമി കേണപേക്ഷിക്കുന്നു
മനുജ സൃഷ്ടിക്കു വേണ്ടി മാപ്പ് !!
അങ്ങനെ ഒടുവിൽ പെയ്തു തുടങ്ങുകയായി !!
മേഘങ്ങൾ വന്നു ചേർന്നതും ...
വേനൽ അറുതി ആയതും .......
ഞാനും അറിഞ്ഞിരുന്നില്ലാ ......
നനവ്‌ പറ്റി തുടങ്ങിയപ്പോഴാണ് ..
മഴയെ അറിഞ്ഞത് ......
ഞാനൊന്ന് നനയട്ടെ
ഞാൻ ഒന്ന് നന്നായി നനയട്ടെ ..
:- അന്നാ ............
:- ജിയോനീസ് !!
:- നീ എവിടെ ആയിരുന്നു അന്നാ ഇത്രയും നാൾ ..... ചോര മണക്കുന്ന യുദ്ധ തറകളും ... മരണം പതിയിരിക്കുന്ന ഇടുങ്ങിയ മലഞ്ചെരിവുകളും അലഞ്ഞു അലഞ്ഞു ഞാൻ തളർന്നു അന്നാ ... നിന്നെ തിരഞ്ഞിരുന്നു അന്നാ ...... ഓരോ പ്രഭാതത്തിലും ഞാനുണർന്നത് നിന്നെ കാണാൻ ആയിരുന്നു ... ഓരോ ഇരവിലും ഞാൻ ഉറങ്ങിയത് നിന്നെ കിനാവ്‌ കണ്ടായിരുന്നു ... എന്നിട്ടും അന്നാ ......
:- ജിയോനീസ് ... മുന്തിരി പാടങ്ങളിൽ നീ എന്നെ തിരഞ്ഞിരുന്നുവോ ?..... സൂര്യകാന്തി പൂവുകൾ പുഞ്ചിരിച്ചു നില്ക്കുന്ന പൂന്തോട്ടങ്ങളിലെ ശലഭങ്ങളോടു നീ എന്നെ തിരഞ്ഞിരുന്നുവോ ...
:- ഇല്ലാ അന്നാ ഞാൻ കരുതിയത്‌ ഇത്തരം ഇടങ്ങളിൽ നീ ഉണ്ടാവില്ല എന്നാണു ...
:- എന്ത് കൊണ്ട് ?
:- അന്നാ പ്രണയത്തിന്റെ ലോലഭാവങ്ങൾ നിറഞ്ഞ ഒരു വെറും കാമുകിയാവാൻ നിനക്കാവുമോ? ക്ലാവ് പിടിച്ച ജീവിതങ്ങളിൽ വെളിച്ചം തൂകുന്ന നിന്റെ ചിരിവെട്ടം ... ഇരുളിന്റെ ദേശങ്ങളിൽ പെയ്തിറങ്ങുന്ന നിന്റെ കാരുണ്യം ... അന്നാ ..... നീ വെറും ദൗർബല്യങ്ങളുടെ നായികയായിരുന്നില്ലല്ലോ .... ശക്തിയുടെ ദേവതയെ പോലും അതിശയിപ്പിച്ചവൾ അല്ലെ നീ ?
:- പക്ഷെ ...... എന്റെ ഉള്ളിലും ഒരു കാമുകിയുണ്ട് ജിയോനീസ് ...... എന്റെ ഉള്ളിലും സ്നേഹം ദാഹിക്കുന്ന ഒരു മനസുണ്ട് ജിയോനീസ് .. ശരിയാണ് ..... എന്റെ കർത്തവ്യ ബോധം ആ എന്നെ എന്നിൽ നിന്നും മറച്ചു പിടിക്കുന്നുണ്ട് ...പക്ഷെ എത്ര ഒളിച്ചാലും നിനക്കതു കാണാൻ ആവും എന്ന് ഞാൻ കരുതി ..
:- അന്നാ ഒരുപാടു തവണ ഒരു മിന്നായം പോലെ ഞാൻ അത് കണ്ടിരുന്നു ... പക്ഷെ തൊട്ടടുത്ത നിമിഷം നീ അതെന്നിൽ നിന്ന് പോലും മറച്ചു പിടിച്ചു ..... ഞാൻ അറിഞ്ഞിരുന്നില്ല എന്നല്ലാ ... എനിക്ക് പക്ഷെ ഭയമായിരുന്നു അന്നാ ....... ഒരു വേള ഞാൻ അത് അറിയുന്നത് പോലും നീ ഇഷ്ടപ്പെട്ടെക്കില്ല എന്ന് ഞാൻ ഭയന്നു ..
:- ഭയമോ ജിയോനീസ് ? നിനക്കോ !! അതും എന്നെയോ ....... ഞാൻ അത് വിശ്വസിക്കുന്നില്ല
:- എനിക്കറിയില്ല അന്നാ ..... പക്ഷെ എനിക്ക് തോന്നുന്നത് എനിക്ക് നിന്നെ ഭയം ആയിരുന്നു എന്ന് തന്നെ ആണ് ....
:- ജിയോനീസ് .........
:- അന്നാ .......
:- ജിയോനീസ് നമുക്കീ സംഭാഷണം ഇവിടെ വിടാം ...വരിക ..... നമുക്കൊന്ന് നടന്നു വരാം ...
:- പോകാം അന്നാ പക്ഷെ ....... എനിക്കിപ്പോഴും ഉത്തരം ലഭിച്ചിട്ടില്ലാ ......
:- എന്തിനാണ് ജിയോനീസ് വാക്കുകൾ കൊരുത്തു ഞാൻ നിനക്ക് ഉത്തരം തരേണ്ടത്‌ ? ഭാഷയറിയുന്ന ആർക്കും അങ്ങനെ ചെയ്യാൻ ആവും ..... എനിക്കങ്ങനെ അല്ല നിനക്ക് ഉത്തരം തരേണ്ടത്‌ .... എന്റെ മൌനം പോലും നിന്നോട് സംവദിക്കും പ്രണയത്തിന്റെ ഭാഷയിൽ ...നീ വരിക നമുക്ക് നടക്കാം ..... ഈ പാടം കടന്നു പോകേണ്ടതുണ്ട് ... ഒരു പൂവാടി നിനക്കായി ഞാൻ നാട്ടു പിടിപ്പിച്ചിട്ടുണ്ട് ..... പിങ്ക് നിറത്തിൽ പൂവുകൾ നിന്നോട് എന്റെ മനസ് പറയും ... ജിയോനീസ് നമുക്ക് നടക്കാം ...
----------------------------------------------------------------------------------------------
അനന്തരം ................
താഴ്വാരത്തു മഴ പെയ്തു തുടങ്ങി !!!
വരണ്ടു വിണ്ടു കീറിയ ഭൂമിയിലെ ചാലുകളിലൂടെ ജീവജലം നിറഞ്ഞൊഴുകി ...
മണ്ണിനടിയിൽ സുഖ സുഷുപ്തിയാണ്ട് കിടന്ന വസന്തം സൂര്യനെ നോക്കി പുഞ്ചിരിച്ചു ...
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഒരു മഴവില്ല് കിഴക്കൻ ചക്രവാളത്തിൽ തെളിഞ്ഞു നിന്നു ........
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ
വെട്ടം !!
ഉപേക്ഷിക്കപ്പെട്ടവരുടെ
ഇരുണ്ട മൂലയിൽ നിന്നും
മോചനം !!
വേനലുകളിൽ മഴയായും
നോവുന്ന മുറിവുകളിൽ
അമൃതായും !!
ഒരു തുളസിക്കതിരും
ഒരു മഞ്ഞുതുള്ളിയും
ഒരു തുണ്ട് മേഘവും
ചേർത്തു വയ്ക്കും
മഴവില്ല് കൊണ്ട് നിറം കൊടുത്ത്
മനോഹരമായ ഒരു ചിത്രം വരയ്ക്കും
എന്നിട്ട്
എന്നിട്ട്
.
.
.
അല്ലെങ്കിൽ വേണ്ടാ എല്ലാമങ്ങനെ
പറഞ്ഞു തീർക്കാൻ പാടില്ല .......
ഒഴുകുന്ന പുഴയൊരു നിമിഷം നിലച്ചു
വീശി അടിച്ച കാറ്റും
വെട്ടവും .........
ഒരു ഫ്രീസ് ഇമേജ് എന്ന പോലെ ...
പിന്നെ ഒക്കെ
വീണ്ടും ......
മനസൊരു വല്ലാത്ത യന്ത്രമാണ്
സന്തോഷം കൊണ്ട്
ഇടയ്ക്കിടെ സ്നേഹനം ചെയ്യണം
ഇല്ലെങ്കിൽ
എന്തോ ഇടയ്ക്ക് കേറി കുടുങ്ങിയപോലെ
ഒറ്റ നിൽപ്പങ്ങു നില്ക്കും !!!
ആശ്വാസം !!
അത് വീണ്ടും ചലിക്കുന്നുണ്ട്
കാറ്റടിക്കുന്നുണ്ട്
പുഴ ഒഴുകുകയും ചെയ്യുന്നുണ്ട് ഇപ്പൊ ...
ഒരു പുഞ്ചിരി ...
ഒരു വാക്ക് ...
ഒരു വിളി .......
.
എന്നാലും
സ്നേഹത്തിനും ചുംബനത്തിനും ഇടയ്ക്കെന്തോ ഉണ്ടത്രേ !!
ഇനി ഈ യന്ത്രത്തിന്റെ ചക്രങ്ങൾക്കിടയിൽ
ഈ പ്രഹേളിക കുരുങ്ങുമോ ?
സമയത്തിന്റെ ഒഴുക്കിനെതിരെ
ഞാൻ തിരികെ നടക്കട്ടെ ......
വലിയൊരു മരച്ചുവടിൽ
ഇലകളും ചുള്ളിയും കൊണ്ട്
നിർമിച്ച ...
കളിവീടുണ്ട് ....
കാട്ടുപൂക്കൾ കൊണ്ട് കെട്ടിയ
മാല ചാർത്തി
കൂട്ടിക്കൊണ്ടു വന്നൊരു പെണ്ണും
മണ്ണപ്പം ചുട്ടു കുടുംബം നടത്തിയ ഓർമയുണ്ട് ...
അവിടെ എങ്ങോ കളഞ്ഞു പോയ
നിഷ്കളങ്കമായ ഒരു പ്രണയം ഉണ്ട്
അതിനെ കണ്ടെത്തണം .........
എന്നിട്ട് .......
എന്റെ ആ പിഞ്ഞിക്കീറിയ
നിഘണ്ടുവിന്റെ താളുകളിൽ
''പ്ലേറ്റൊണിക് ലവ്'' എന്ന്
എഴുതി ചേർക്കണം ....
അതിനും ശേഷം മാത്രമേ
നിന്നോടുള്ള എന്റെ പ്രണയം
ഞാൻ നിന്നെ അറിയിക്കുകയുള്ളൂ !!
ആകാശത്തിലെ
പറവയെ പോലെ
വിതച്ചില്ലാ ഞാൻ
കൊയ്തില്ലാ
കളപ്പുരയിൽ ശേഖരിച്ചും ഇല്ലാ
ഒരു ഇരവു കൊണ്ട്
തെരുവിലായവൻ ........
ഒരു വെള്ള ഉടുപ്പിൽ
ഉറങ്ങുന്ന ഓർമകളെ
നെഞ്ചോട്‌ ചേർത്ത്
ഇനിയും പ്രഭാതം കൊതിക്കുന്നവൻ
ഒടുവിൽ വെള്ള ഉടുപ്പിട്ട്
മടങ്ങേണ്ടവാൻ
പക്ഷെ ഇല്ലാ
സമയം ആയിട്ടില്ലാ
സമയം ആയിട്ടില്ലാ
ആരും കണ്ടിട്ടില്ലാത്ത .......
ഉൾക്കാടുകളിൽ പൂത്ത ഒരു പൂവും
ആരും കണ്ടിട്ടില്ലാത്ത ........
തെളിനീർ ഉറവയിൽ നിന്നൊരു ...
തുടം വെള്ളവും ..
എന്റെ ഹൃദയത്തിൽ അവശേഷിക്കുന്ന ...
ഇറ്റു നന്മയും ..
ഒരു തുള്ളി കണ്ണ് നീരും ..
ഇതൊക്കെ ആണ് ..
എനിക്ക് നിനക്കായി നല്കാൻ ആവുന്നത് ........
വെറും കാല്പനികതയുടെ ..
വില കുറഞ്ഞ സമ്മാനങ്ങൾ !!
എന്നാലും എനിക്കുറപ്പുണ്ട് .......
ഉപേക്ഷിക്കപ്പെട്ട
വസ്തുക്കളുടെ കൂട്ടത്തിലേക്ക്
നീയതു വലിച്ചെറിയില്ലാ എന്ന് !!
അങ്ങനെ ആയിരുന്നു എങ്കിൽ
എന്നെ നീ കണ്ടെത്തിയ ഇടത്ത്
തന്നെ ഉപേക്ഷിച്ചു പോയേനെ അല്ലെ !!
ഇടറി വീണ പാതയിൽ നിന്ന് തന്നെ
യാത്ര തുടരണം .........
കൊഴിഞ്ഞു വീണ പൂക്കളിൽ നിന്ന് തന്നെ
വസന്തം നേടണം ...
മഷി തീർന്ന തൂലിക കൊണ്ട് തന്നെ ഇതിഹാസവും
പൊയ്പ്പോയ കാലത്ത് നിന്ന് സമയവും നേടണം
എന്നിട്ട്
എന്നിട്ട്
എയ്തു കൊള്ളിച്ച അമ്പുകൾ പിഴുതെറിഞ്ഞു ...
മുറിവുണക്കി ഞാൻ വരും .....
നിന്നെ തിരഞ്ഞല്ല ........
എന്റെ വസന്തം തിരഞ്ഞു ......
എന്റെ ആകാശത്തു കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതും .....
എന്റെ ചിറകിലെ തൂവൽ പൊഴിയുന്നതും കണ്ടു ...
നീ ചിരിക്കരുത് .....
എന്തെന്നാൽ ..............
എനിക്കായി പെയ്യാൻ ഒരു മഴ ഒരുങ്ങുന്നു എന്നും ......
എന്റെ ചിറകിൽ വർണ്ണ തൂവലുകൾ നിറയാൻ പോകുന്നു ......
എന്നും തന്നെ ആണ് അതിന്റെ അർഥം .......
നീ ഇനിയെങ്കിലും അറിയേണ്ടതുണ്ട് .......
രാവണന് എതിരെ പട പൊരുതി തോറ്റ 'ജടായു' അല്ലാ ഞാൻ എന്ന്..
ചാരത്തിൽ നിന്നും അഗ്നിചിറക് വീശി ഉയരുന്ന ഫീനിക്സ് ആണ് എന്ന് ...
നിന്റ പക്കലുള്ള കൂർത്ത കല്ലുകൾ മിനുക്കുക
എല്ലാമെന്നെ ലക്ഷ്യമാക്കി എറിയാം
പക്ഷെ
ഏറിയും മുന്നേ അതിലൊന്ന് ചുംബിക്കുക
എന്തെന്നാൽ
എന്റെ മുറിവുകളിൽ നിന്ന് നിണം ഒഴുകുന്നത്‌
കണ്ടെന്നെ ഈ ലോകം പരിഹസിക്കുമ്പോൾ
അതൊക്കെയും നിന്റെ ചുംബനങ്ങൾ ആയിരുന്നു
എന്ന് എനിക്ക് വൃഥാ എന്നെ തന്നെ
പറഞ്ഞു വിശ്വസിപ്പിക്കാൻ ആയേക്കും ...
അവസാന കല്ലും നീ എറിഞ്ഞു കഴിയുമ്പോൾ
ഒരു നിമിഷം ....
എന്റെ അരികത്തേക്ക് വരിക
അതിനോടകം നിലച്ചു പോയിട്ടില്ല എങ്കിൽ
എന്റെ ഹൃദയതാളം ഒന്ന് കൂടി നീ കേൾക്കണം
എന്റെ ഹൃദയസ്പന്ദന താളം
നിന്റെ നാമം ആണെന്ന് നീ അറിയണം
അതെന്നും അങ്ങനെ ആയിരുന്നു എന്ന്
ഞാൻ പറഞ്ഞത് കളവായിരുന്നില്ല എന്ന്
അറിയണം നീ ..........
എന്നിട്ട് നിനക്ക് തിരിച്ചു പോകാം
എന്നിട്ട് നിനക്ക് തിരിച്ചു പോകാം
മറ്റൊന്നും ഇല്ല എന്റെ പക്കൽ
എന്റെ ഈ ഹൃദയതാളം മാത്രം ബാക്കി
എടുത്തു കൊള്ളുക അതും
എനിക്കിനി അതാവശ്യമില്ല
.
തിരിച്ചു വരവുകൾ ഇല്ലാത്ത ഇടത്തേക്ക്
ഞാനും ഒഴിഞ്ഞു പോകും .....
നിന്നെ അലോസരപ്പെടുത്താൻ ആവാത്ത
അത്രയും അകലങ്ങളിലേക്ക്
ഞാനും കടന്നു പോവും